നാം മനുഷ്യരാശിക്ക് വേണ്ടി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ദൈവ പ്രസാദത്തിനു നാം ചെയ്യുന്ന ഏതു പ്രവർത്തിയേക്കാൾ മികച്ചതാണ് എന്ന് എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നു. മനുഷ്യ വർഗത്തിനു ഉപകാരപ്രദമായ കർമങ്ങൾ നിർവഹിക്കണമെന്നു ഋഗ്വേദം കൽപ്പിക്കുന്നു. “ഈ ചെറിയവരിൽ ഒരുത്തനുവേണ്ടി നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്കുവേണ്ടിയാണ് ചെയ്യാതിരുന്നത്” എന്ന് യേശു ക്രിസ്തു നമ്മോട് മത്തായിയുടെ സുവിശേഷത്തിൽ (25:45) പറയുന്നു.
അടുത്തകാലത്ത് ഒരു സുഹൃത്ത് ഹൃദയാഘാതത്തെ തുടർന്ന് ടൊറോന്റൊയിലെ സണ്ണി ബ്രൂക്ക് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. അദ്ദേഹത്തെ കാണുവാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഈ വിഷമമേറിയ ഘട്ടം തരണം ചെയ്യുവാൻ വേണ്ട പിൻബലം നൽകുവാനും വേണ്ടി രണ്ട് ആഴ്ചയോളം ഞാൻ ഒരു നിത്യ സന്ദർശകനായി. ആദ്യം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിയപ്പോൾ ഞാൻ കണ്ട കാഴ്ച അത്ഭുതം ഉളവാക്കി. അതുവരെ ധരിച്ചിരുന്നത് ഇന്ത്യൻ സേനയുടെ ആശുപത്രികളിലെ തീവ്രപരിചരണമാണ് ഏറ്റവും മികച്ചതെന്ന്. കനേഡിയൻ സർക്കാർ ആ രോഗ്യപരിപാലനിത്തിനായി നല്കുന്ന പ്രാധാന്യവും, ചിലവിടുന്ന പണത്തിന്റെ വ്യാപ്തിയും അപ്പോൾ മനിസ്സിലായി. കാനഡയിൽ സ്വകാര്യ ആരോഗ്യ പരിപാലനം അനുവദനീയമല്ല; എല്ലാ ആശുപത്രികളും സർക്കാറിന്റെ കീഴിൽ തന്നെ.
രോഗി ഹൃദയാഘാതത്തെ തുടർന്ന് മൂന്നു ദിവസേത്തെക്കു അബോധാവസ്ഥയിൽ ആയിരുന്നു. ശരീര അവയങ്ങളുടെ പ്രവർത്തനം മിതപ്പെടുത്തുവാനായി രോഗിയുടെ ശരീര താപനില ഏതാണ്ട് രണ്ടു ഡിഗ്രി കുറച്ചിരുന്നു. രോഗിയെ പരിചരിക്കുവാൻ മുഴുവൻ സമയവും ഒരു നേഴ്സ് രോഗിയുടെ സമീപം നില ഉറപ്പിച്ചിരുന്നു. ഈ നേഴ്സ് സദാ സമയവും കിടക്കക്ക് ചുറ്റും സജ്ജമാക്കിയിരുന്ന അത്യാധുനിക ഉപകരണങ്ങളെ സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ടിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ അടുത്തുണ്ടായിരുന്ന രോഗികൾക്കും ഇതേ പരിചരണം തന്നെ ലഭിക്കുന്നുണ്ടായിരുന്നു.
ആശുപത്രിയിൽ ഞാൻ കണ്ട ജീവനക്കാരിൽ നല്ലൊരു പങ്കും സന്നദ്ധ സേവകരായിരുന്നു. പ്രവേശന കവാടത്തിലെ ഗതാഗത നിയന്ത്രകൻ, വീൽചെയറിൽ ഇരുന്ന് സന്ദർശകർക്ക് വഴികാട്ടുന്ന സ്ത്രീ, തീവ്രപരിചരണ വിഭാഗത്തിൽ സന്ദർശകരെ സ്വീകരിക്കുന്ന പൂർവ്വ സൈനികൻ അങ്ങനെ കുറേ സേവകർ. അടുത്തുള്ള ആശുപത്രിയിൽ ഞങ്ങളുടെ മക്കൾ സന്നദ്ധ സേവനത്തിനായി അപേക്ഷിച്ചപ്പോൾ കടന്നു പോയ വഴികളെ പറ്റിയുള്ള ഓർമ്മകൾ മനസ്സിൽ പൊന്തി വന്നു. പോലീസ് വെരിഫികേഷൻ, വൈദ്യപരിശോധനകൾ, ഹൈസ്കൂൾ അധ്യാപകരുടെ ശുപാർശക്കത്തുകൾ, ഇന്റർവ്യൂ… ഹോ, സന്നദ്ധ സേവകരാവുക എളുപ്പമല്ല!..
കാനഡയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിക്കണമെങ്കിൽ നാൽപതു മണിക്കൂർ സാമൂഹികസേവനം നിർബന്ധമാണ്. ഏത് ജോലിക്ക് അപേക്ഷിക്കുമ്പോളും സാമൂഹികസേവനത്തിന് പ്രാമുഖ്യമുണ്ട്. മെഡിക്കൽ/ബിരുദ സർവകലാശാല പ്രവേശനത്തിനു ഒരു മുഖ്യ പരിഗണന കൂടിയാണ് സാമൂഹികസേവനം. ആയതിനാൽ കാനഡയിലെ വിദ്യാർഥികൾ ചെറുപ്പം മുതലേ സാമൂഹികസേവനത്തിന്റെയും സന്നദ്ധ സേവനത്തിന്റെയും മഹത്വം അറിഞ്ഞ് സേവനത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങുന്നു.
അടുത്ത ആശുപത്രി സന്ദർശന വേളയിൽ പ്രവേശന കവാടത്തിൽ എന്നെ എതിരേറ്റത് എഴുപതു വയസ്സിനുമേൽ പ്രായമായ ഗതാഗത നിയന്ത്രകനായിരുന്നു. അദ്ദേഹത്തിന്റെ പ്രസന്നതയും, ഉത്സാഹവും, ചുറുചുറുക്കും ഏവരെയും തീർച്ചയായും ആകർഷിക്കും. കാഴ്ച്ചയിൽ തന്നെ അദ്ദേഹത്തോട് കുറച്ചു സമയം സംസാരിക്കണമെന്ന് തോന്നി. “സമൂഹം നമുക്ക് തന്ന എല്ലാ നന്മകളും സമൂഹത്തിനു തിരികെ നല്കുക” അത് നമ്മുടെ ഏവരുടെയും കടമയാണ് എന്ന് അദ്ദേഹം പറഞ്ഞു. എന്നും രാവിലെ ഒരു മണിക്കൂർ അദ്ദേഹം ബസ് യാത്ര ചെയ്തു ആശുപത്രിയിൽ എത്തുന്നു, നാലു മണിക്കൂർ സന്നദ്ധ സേവനത്തിനു ശേഷം മടങ്ങുന്നു. “ഈ ആറു മണിക്കൂർ ഫലവത്തായി ചിലവഴിക്കുവാൻ സാധിക്കുന്നു, അല്ലെങ്കിൽ കട്ടിൽ മേൽ കിടന്നു ലോകരെയും ദൈവങ്ങളെയും പഴി പറഞ്ഞു സമയം കളഞ്ഞേനെ” എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വശാസ്ത്രം. ആശുപത്രിയിൽ പരിചയപ്പെട്ട മറ്റു സന്നദ്ധ സേവകർക്കും ഏകദേശം ഇതേ കാഴ്ചപ്പാടായിരുന്നു.
സ്കൂളുകൾക്കടുത്തുള്ള കവലകളിലും സ്കൂളിനു മുന്പിലും സന്നദ്ധ സേവകർ ഗതാഗതം നിയന്ത്രിക്കുന്നതു കാനഡയിൽ നിത്യ കാഴ്ചയാണ്. ഇവർ സ്കൂൾ തുടങ്ങുമ്പോഴും, ഇടവേളകളിലും, സ്കൂൾ വിടുമ്പോഴും വിദ്യാർത്ഥികളെ സുരക്ഷിതമായി കടന്നുപോകുവാൻ സഹായിക്കുന്നു. ഇന്ത്യയിൽ ഈ സേവനം രാഷ്ട്രീയ നേതാക്കൾക്ക് മാത്രം ലഭ്യമാകുന്നു, അതിനുവേണ്ടി പോലീസിന്റെ വൻ സന്നാഹം തന്നെ വിനയോഗിക്കുന്നു. ഈ പോലീസിന്റെ പകുതി എങ്കിലും വിദ്യാർത്ഥികളുടെ സുരക്ഷക്കായി പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ. എന്തായാലും നമ്മുടെ രാഷ്ട്രിയ നേതാക്കളുടെ പേരിൽ നടത്തുന്ന ഈ ധൂർത്തിനേക്കാൾ വിദ്യാർഥികൾക്കായി ചിലവിടുന്നതു എത്രയോ മെച്ചം.
ഇവിടെ കണ്ട സന്നദ്ധ സേവകരുടെയും കാഴ്ചപ്പാട് അതു തന്നെ സമൂഹത്തിനു തന്നാലായ ഗുണം ചെയ്യുക. ഒരിക്കൽ സ്കൂളിനു മുൻപിൽ ഗതാഗതം നിയന്ത്രിക്കുന്ന മുൻ പോലീസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞത് “നഗരസഭ എല്ലാ സ്കൂളുകളുടെ മുന്പിലും പോലിസിനെ വിന്യസിച്ചെങ്കിൽ ചെലവ് എത്രമാത്രം വർധിച്ചേനെ? ഏറ്റവും തിരക്കേറിയ സമയങ്ങളിൽ പോലീസിന്റെ സേവനം നഗരവാസികൾക്ക് ലഭ്യമാവുകയില്ല”.
ഇവിടെ 102ആം തിരുക്കുറൽ അർത്ഥവത്താകുന്നു:-
காலத்தி னாற்செய்த நன்றி சிறிதெனினும் ஞாலத்தின் மாணப் பெரிது.
(കാലത്തി നായർസെയ്ത നന്ടറി സിറിതെനിനും ഞാലത്തിന് മാനപ് പെരിതു.)
ആവശ്യമായ സമയത്ത് നൽകുന്ന സഹായം ചെറുതായാലും, അതിന്റെ മൂല്യം ലോകത്തേക്കാൾ വലിയതായിരിക്കും.
ആശുപത്രിയിലെ ലഘുഭക്ഷണശാലയിൽ ഇന്ത്യയിൽ നിന്നും കുടിയേറിയ ഒരു മുതിർന്ന പൌരനുമായുള്ള സംഭാഷണ വേളയിൽ തിരക്കി എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളും മുതിർന്നവരും സന്നദ്ധ സേവനത്തിനായി മുൻപോട്ടു വരാത്തതെന്ന്. അദ്ദേഹം പറഞ്ഞു “നമ്മുടെ കുട്ടികൾ ആരാധനാലയങ്ങളിൽ അടിച്ചുവാരാനും, ചെരുപ്പ് തുടക്കാനും, ഭക്ഷണം പാകംചെയ്യാനും, വിളമ്പാനും സഹായിക്കുന്നതു കണ്ടിട്ടില്ലേ? അതു ദൈവത്തിനു വേണ്ടിയുള്ള നേരിട്ടുള്ള സേവനമല്ലേ..?” അദ്ദേഹത്തിന്റെ ഈ തത്വശാസ്ത്രം കേട്ട് ഒരു നിമിഷം തരിച്ചിരുന്നു.
രണ്ടാഴ്ചക്ക് ശേഷം പൂർണ ആരോഗ്യവാനായ സുഹൃത്തിനോടൊപ്പം ആശുപത്രിയുടെ പടി ഇറങ്ങുമ്പോൾ രണ്ടു പ്രതിജ്ഞ എടുത്തു. സന്നദ്ധസേവനത്തിനു കുടുംബാഗങ്ങളെ പ്രേരിപ്പിക്കുമെന്നും, ഒരു കാലത്തും കാനഡയിലെ ആരോഗ്യപരിപാലനത്തെ പഴി പറയില്ല എന്നും.
कर्मण्येवाधिकारस्ते मा फलेषु कदाचन |
मा कर्मफलहेतुर्भूर्मा ते सङ्गोऽस्त्वकर्मणि (भागवत गीता 2-47)
കര്മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്മ്മ ഫലഹേതുര്ഭൂ മാ തേ സംഗോസ്ത്വകര്മ്മണി (ഭഗവദ് ഗീത അദ്ധ്യായം 2-47)
നിനക്ക് പ്രവർത്തിക്കാനുള്ള അവകാശം മാത്രമേയുള്ളു, ഫലം ഇച്ഛിക്കാനുള്ള അവകാശമില്ല.
(ഭഗവദ് ഗീത അദ്ധ്യായം 2-47)
നിനക്ക് പ്രവർത്തിക്കാനുള്ള അവകാശം മാത്രമേയുള്ളു, ഫലം ഇച്ഛിക്കാനുള്ള അവകാശമില്ല.”