ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് തെരുവിൽ നെട്ടോട്ടമോടുന്ന ജനങ്ങൾ… തകർന്നു വീഴുന്ന അംബരചുംബികളായ കെട്ടിടങ്ങൾ… കുലുങ്ങി വിറച്ച് മെട്രോ ട്രെയിനുകൾ… മ്യാൻമറിനെ നടുക്കിയ ഭൂചലനത്തിന്റെ നേർക്കാഴ്ചകളായിരുന്നു ഇവ…
മ്യാന്മറിൽ പ്രാദേശിക സമയം വെള്ളിയാഴ്ച (മാർച്ച് 28, 2025) ഉച്ചയ്ക്ക് 12:50 ഓടെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 700 ഓളം ആളുകൾ കൊല്ലപ്പെട്ടതായും ഏകദേശം ആയിരത്തോളം ആളുകൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പത്തിന്റെ ഫലമായി നേരിയ ചലനങ്ങൾ അനുഭവപ്പെട്ട തായ്ലന്റിലെ ബാങ്കോക്കിൽ നിര്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണ് പത്തിലേറെ പേർ കൊല്ലപ്പെട്ടതായി നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
വൻ നാശനഷ്ടം വിതച്ച ഭൂചലനം 7.7 തീവ്രത രേഖപ്പെടുത്തി. ഇത് മ്യാൻമറിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനമാണ്. മ്യാൻമറിന്റെ തെക്കൻ നഗരമായ ബാഗൊയിൽ 1930 ൽ 530 ഓളം ആളുകൾ കൊല്ലപ്പെട്ട, 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു ഇതിന് മുൻപ് രാജ്യം നേരിട്ട ഏറ്റവും ശക്തമായ ഭൂചലനം. മധ്യ മ്യാൻമറിൽ ഉച്ചയോടു കൂടി ഉടലെടുത്ത ഭൂചലനത്തിന് ശേഷം നാല് തുടർചലനങ്ങൾ കൂടി ഉണ്ടായത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ പൂർണ്ണമായും തകർന്നടിഞ്ഞതായും വാർത്തകളുണ്ട്. ദുരന്തത്തെ തുടർന്ന് മ്യാൻമറിലെ പല പ്രവിശ്യകളിലും പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മ്യാൻമറിലെ ഭൂചലനത്തിന്റെ വ്യാപ്തി തായ്ലന്റിലും, ഇന്ത്യയിൽ നേരിയ തോതിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന 30 നില കെട്ടിടം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകരുകയും റോഡുകളിൽ വിള്ളൽ വീഴുകയും ചെയ്തു.

ഭൂകമ്പത്തെ തുടർന്ന് ഏകദേശം 16 ലക്ഷം ആളുകൾക്കു തങ്ങളുടെ കിടപ്പാടങ്ങൾ വിട്ടു പോകേണ്ടി വന്നതായി UNHCR (United Nations High Commission for Refugees) ന്റെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര ജനതയോടു നടത്തിയ ദുരിതാശ്വാസ സഹായ അഭ്യർത്ഥനയിൽ പറയുന്നു.