എഡ്മന്റൺ: അസോസിയേഷൻ ഫോർ സോഷ്യൽ സെർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (അസെറ്റ്) ആൽബെർട്ടയുടെ നേതൃത്വത്തിൽ എഡ്മന്റണിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിച്ചു. എഡ്മന്റണിലെ മലയാളി സമൂഹത്തിനിടയിൽ ആദ്യമായാണ് ഇത്തരമൊരു വനിതാ ദിനാഘോഷം സംഘടിപ്പിക്കുന്നത്. മഞ്ജു സാംസൺ അവതാരകയായ ചടങ്ങ് ആൽബെർട്ടയിലെ മുതിർന്ന മലയാളി കുടിയേറ്റക്കാരായ അന്നമ്മ എബ്രഹാം, റേച്ചൽ മാത്യു, രാജമ്മാൾ റാം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
കാനഡയിലെ ഇവരുടെ ആറ് പതിറ്റാണ്ടോളം നീണ്ട ജീവിതയാത്രയും കുടിയേറ്റ അനുഭവങ്ങളും പങ്കുവെച്ചത് പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമായി. പരിപാടിയുടെ സ്പോൺസറായ ഡെസ്സ എഡിസൺ ഇവർക്കുള്ള അവാർഡുകൾ കൈമാറി.
തുടർന്ന് ചിത്രരചനയും കുസൃതി ചോദ്യങ്ങളും ഉൾപ്പെടുത്തി നടത്തിയ സംവേദനാത്മക സെഷനുകൾ കൂട്ടായ്മയുടെ ഐക്യം കെട്ടിപ്പടുക്കുന്നതിനു സഹായകമായി. സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിച്ച ഈ പരിപാടി സ്ത്രീകളുടെ മാനസികാരോഗ്യം, സ്വയം പരിചരണം, ശിശുപരിപാലനം എന്നീ വിഷയങ്ങളിൽ തുറന്ന ചർച്ചക്കുള്ള ഒരിടമായി പരിണമിച്ചു. സൈക്കോളജിസ്റ്റ് നയന നാരായണൻ, സാമൂഹ്യപ്രവർത്തകരായ ഡോ. റിൻസി സെബാസ്റ്റ്യൻ, ബിയ ബാബു, രജിസ്റ്റേർഡ് നേഴ്സ് ജെസി ജയകൃഷ്ണൻ എന്നിവർ പാനലിസ്റ്റുകളായ ചർച്ചയിൽ ഡോ. അനു സ്റ്റെല്ല മാത്യൂസ്, സാമൂഹ്യപ്രവർത്തക അമ്പിളി റോസ് എന്നിവർ മോഡറേറ്റർമാരായി.
ചർച്ച ഒരു പുത്തൻ അനുഭവമായി മാറി എന്നതിലുപരി പ്രയോജനപ്രദമായിത്തീർന്നു എന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി.
എഡ്മന്റണിലെ മലയാളികളുടെ ഇടയിൽ ആദ്യമായാണ് ഇത്തരമൊരു വനിതാ ദിനാഘോഷം സംഘടിപ്പിക്കുന്നത്. പരിപാടിക്ക് നേതൃത്വം നൽകിയ അസെറ്റ് ആൽബെർട്ട ബോർഡ് അംഗം അമ്പിളി സാജു കൃതജ്ഞത രേഖപ്പെടുത്തി.



