മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഏറ്റവും ശക്തമായ ഡ്രഗ് കാർട്ടലുകളിലൊന്നായ ജലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ (CJNG) തലവനും ‘മാഫിയ കിംഗ്’ എന്നറിയപ്പെടുന്ന നെമെസിയോ ഒസെഗ്വേര സെർവാന്റസ് (59) എന്ന ‘എൽ മെൻചോ’ (El Mencho) സൈന്യത്തിന്റെ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ജലിസ്കോ സംസ്ഥാനത്തിലെ തപൽപ എന്ന സ്ഥലത്ത് നടന്ന വൻ ഓപ്പറേഷനിലാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. ഇത് മെക്സിക്കൻ ഡ്രഗ് ലോകത്ത് ഏറ്റവും വലിയ ആഘാതമായി വിലയിരുത്തപ്പെടുന്നു.
മെക്സിക്കൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ നടന്ന ഏറ്റുമുട്ടലിൽ എൽ മെൻചോയുൾപ്പെടെ നിരവധി കാർട്ടൽ അംഗങ്ങൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ അദ്ദേഹത്തെ മെക്സിക്കോ സിറ്റിയിലേക്ക് വിമാനമാർഗം കൊണ്ടുപോകുന്നതിനിടെയാണ് മരണപ്പെട്ടത്. യുഎസ് അധികൃതർ ഏറെ നാളുകളായി തിരയുന്ന ഏറ്റവും വലിയ ഫ്യൂജിറ്റീവുകളിലൊരാളായിരുന്നു എൽ മെൻചോ. ഫെന്റനിൽ, മെത്താംഫെറ്റമിൻ, കൊക്കെയിൻ എന്നിവയുടെ കടത്തിലൂടെ അദ്ദേഹം നിയന്ത്രിച്ചിരുന്ന CJNG ലോകത്തെ ഏറ്റവും ക്രൂരവും വേഗത്തിൽ വളരുന്നതുമായ കാർട്ടലുകളിലൊന്നാണ്.
എൽ മെൻചോയുടെ മരണം അറിഞ്ഞയുടനെ CJNG അംഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ കത്തിച്ചും റോഡുകൾ ബ്ലോക്ക് ചെയ്തും വ്യാപക അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ജലിസ്കോ ഉൾപ്പെടെ 16-ലധികം സംസ്ഥാനങ്ങളിലേക്ക് അക്രമം പടർന്നതിനെ തുടർന്ന് സ്കൂളുകൾ അടച്ചു, പൊതുഗതാഗതം നിർത്തിവെച്ചു, വിമാനങ്ങൾ റദ്ദാക്കി. ഗാർഡ നാഷണൽ അംഗങ്ങളടക്കം 25-ലധികം പേർ കൊല്ലപ്പെട്ടതായി അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. ജനങ്ങൾ വീടുകളിൽ തന്നെ കഴിയാൻ നിർദേശം നൽകി
പ്രസിഡന്റ് ക്ലൗഡിയ ഷെയിൻബാം ജനങ്ങളോട് ശാന്തരാകാൻ ആഹ്വാനം ചെയ്തു. സൈന്യവും ഫെഡറൽ ഫോഴ്സുകളും സുരക്ഷ കൂടുതൽ ശക്തമാക്കി.
എൽ മെൻചോയുടെ കൊലപാതകം മെക്സിക്കൻ സർക്കാരിനും യുഎസിനുമൊരു വലിയ വിജയമാണെങ്കിലും, ഇത് രാജ്യത്ത് കൂടുതൽ അക്രമത്തിന് കാരണമാകുമോ എന്ന ആശങ്ക വർധിച്ചിരിക്കുകയാണ്.
ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് കൂടുതൽ ജാഗ്രത പാലിക്കണമെന്നുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.



