കൊച്ചി: ക്നാനായ കത്തോലിക്കാ സമുദായത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വവംശവിവാഹനിഷ്ഠ (എൻഡോഗമി) പരിപാലനവും സമുദായത്തിന് പുറത്ത് നിന്ന് വിവാഹം ചെയ്യുന്നവരെ സമുദായത്തിൽ നിന്ന് പുറത്താക്കുന്ന രീതിയും ഭരണഘടനാവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. മാർച്ച് 23, 2026-ന് പുറത്തുവന്ന വിധിന്യായത്തിൽ സഭാ സ്ഥാപനങ്ങൾക്ക് അംഗങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ ഇടപെടാനോ വിവാഹ തീരുമാനങ്ങൾ നിയന്ത്രിക്കാനോ അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.
കോട്ടയം അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലുകൾ തള്ളിയാണ് ഹൈക്കോടതി ഈ നിലപാട് സ്വീകരിച്ചത്. ക്നാനായ കത്തോലിക്കാ നവീകരണ സമിതി (കെസിഎൻഎസ്) ഉൾപ്പെടെയുള്ള പരിഷ്കരണവാദികളുടെ ഹർജികൾക്ക് അനുകൂലമായി ലോവർ കോടതി നൽകിയ വിധി ഹൈക്കോടതി അംഗീകരിക്കുകയാണ് ഉണ്ടായത്. സമുദായാംഗങ്ങൾക്ക് മറ്റ് ക്രൈസ്തവ ദൈവാലയങ്ങളിലെ അംഗങ്ങളുമായി വിവാഹം ചെയ്യാമെന്നും അതിന്റെ പേരിൽ സഭാ അംഗത്വം നിഷേധിക്കാനോ പുറത്താക്കാനോ പാടില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.
പരമ്പരാഗത നിലപാടും വിവാദവും
ക്നാനായ സമുദായം (കോട്ടയം അതിരൂപത) തങ്ങളുടെ ജൂത-ക്രൈസ്തവ പൈതൃകം സംരക്ഷിക്കാൻ നൂറ്റാണ്ടുകളായി സ്വവംശവിവാഹനിഷ്ഠ പാലിക്കുന്നു. സമുദായത്തിന് പുറത്ത് (മറ്റ് ക്രൈസ്തവ ദൈവാലയങ്ങളിലെ അംഗങ്ങളുമായി) വിവാഹം ചെയ്താൽ അംഗത്വം നഷ്ടപ്പെടുത്തുകയും സഭാ സഹായങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന രീതിയാണ് തുടർന്ന് പോന്നിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.
എന്നാൽ ഈ രീതി വ്യക്തിസ്വാതന്ത്ര്യത്തിനും ഭരണഘടനയിലെ അനുച്ഛേദം 21 (ജീവനും സ്വാതന്ത്ര്യവും) ഉം 25 (മതസ്വാതന്ത്ര്യം) ഉം ലംഘിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വവംശവിവാഹനിഷ്ഠ (എൻഡോഗമി) അടിസ്ഥാനപരമായ മതാചാരമല്ലെന്നും വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം തിരഞ്ഞെടുക്കാനുള്ള അവകാശം മൗലികമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ച് ‘ക്രിസ്തുവിൽ ഒന്നായിരിക്കുക’ എന്ന ആശയം ഊന്നിപ്പറഞ്ഞ കോടതി, ജനനത്തിലൂടെയും മാമോദിസയുടെ ലഭിച്ച അംഗത്വം വിവാഹം കാരണം നഷ്ടപ്പെടുത്തരുതെന്ന് വ്യക്തമാക്കി.
പശ്ചാത്തലം
ക്നാനായ സമുദായം ക്രിസ്തുവർഷം 345-ൽ മാർ ക്നായി തോമായുടെ നേതൃത്വത്തിൽ മെസൊപ്പൊട്ടേമിയയിൽ നിന്ന് കേരളത്തിലെത്തിയ 72 കുടുംബങ്ങളുടെ പിന്മുറക്കാരാണ്. ഈ കുടിയേറ്റക്കാർ യഹൂദ-ക്രിസ്ത്യാനികളുടെ (Jewish-Christians) പാരമ്പര്യം പേറുന്നവരായിരുന്നു എന്നും, അബ്രാഹത്തിന്റെ വംശപരമ്പരയുമായി ബന്ധപ്പെട്ടിരുന്നു എന്നുമാണ് പരമ്പരാഗത വിശ്വാസം. സ്വവംശവിവാഹനിഷ്ഠ (endogamy) കർശനമായി പാലിച്ചുകൊണ്ട് തങ്ങളുടെ സംസ്കാരവും ആചാരങ്ങളും (സുറിയാനി ലിറ്റർജി ഉൾപ്പെടെ) സംരക്ഷിച്ചു പോരുന്നു. അതേസമയം തദ്ദേശീയ മാർതോമാ ക്രിസ്ത്യാനികളുമായി സൗഹാർദ്ദപൂർവം സഹവർത്തിച്ചു പോകുന്നു. 1911-ൽ പത്താം പീയൂസ് മാർപാപ്പ തൻ്റെ ആപ്പസ്തോലിക് ലേഖനമായ “In Universi Christiani” വഴി കോട്ടയം അപ്പസ്തോലിക് വികാരിയേറ്റ് (Vicariate Apostolic of Kottayam) സ്ഥാപിച്ചു. ഇത് ക്നാനായ സമൂഹത്തിന് മാത്രമായി (Pro Gente Suddistica / Southists) സൃഷ്ടിക്കപ്പെട്ടതായിരുന്നു. 1923 -ൽ പോപ്പ് പിയൂസ് XI “Romani Pontifices” എന്ന ആപ്പസ്തോലിക് ലേഖനത്തിലൂടെ കോട്ടയം വികാരിയേറ്റിനെ എപാർക്കി (Eparchy / Diocese) യാക്കി ഉയർത്തി. സീറോ-മലബാർ ആരാധനക്രമം പിന്തുടരുന്ന ഈ ഡയോസിസ്, ക്നാനായരുടെ തനതു പൈതൃകം, ഏകത, വിശ്വാസദൃഢത എന്നിവയെ ശക്തിപ്പെടുത്തി. 1955-ൽ സീറോ-മലബാർ സഭയുടെ അതിർത്തി വിപുലീകരിച്ചപ്പോൾ കോട്ടയം രൂപതയുടെ അധികാരപരിധിയും അതിനനുസരിച്ച് വിപുലമാക്കി. 2005-ൽ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അനുമതിയോടെ കോട്ടയം എപാർക്കിയെ മെട്രോപ്പോളിറ്റൻ സീ (Archeparchy / Archdiocese) യാക്കി ഉയർത്തി.
‘രക്തശുദ്ധി’ സംരക്ഷിക്കാൻ എൻഡോഗമി പാലിക്കുന്നത് അവരുടെ പ്രത്യേകതയാണ്. എന്നാൽ ഈ ആചാരം സമുദായത്തിനുള്ളിൽ പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 2021-ൽ വന്ന കോട്ടയം ജില്ലാ കോടതി വിധിയും 2023-ലെ ഹൈക്കോടതി നിരീക്ഷണങ്ങളും ഈ വിഷയത്തിൽ ക്നാനായ സമുദായത്തിന് എതിരായിരുന്നു.
ഈ വിധികൾ കേരളത്തിലെ ക്രൈസ്തവ സമുദായങ്ങളിലെ വ്യക്തിസ്വാതന്ത്ര്യവും മതസ്ഥാപനങ്ങളുടെ അധികാരപരിധിയും സംബന്ധിച്ച ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. സുപ്രീം കോടതിയിലേക്ക് കേസ് എത്തുമോ എന്നത് അടുത്ത ഘട്ടത്തിൽ വ്യക്തമാകും.
വസ്തുതകൾ
പാരമ്പര്യവും രക്തശുദ്ധിയും കാത്തു സൂക്ഷിക്കേണ്ടതിന് സ്വവംശവിവാഹനിഷ്ഠ (endogamy) കർശനമായി സമുദായം നിഷ്കർഷിക്കുന്നു. ഇത് പാലിക്കപ്പെടേണ്ടതിനായി സമുദായത്തിന് പുറത്തുനിന്നു വിവാഹം കഴിക്കുന്നവർ സ്വമനസ്സാലെ ഇതര ഇടവകകളിലേക്ക് മാറി വിവാഹം കഴിക്കുന്ന പതിവ് പതിറ്റാണ്ടുകളായി തുടർന്ന് പോരുന്നതാണ്. സമുദായത്തിൽ നിന്നും പുറത്താക്കപ്പെടുകയല്ല, മറിച്ച്, സ്വമനസാലെ മാറുകയാണ് ചെയ്യുന്നത് എന്നുള്ള വസ്തുത ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന സമുദായ സ്നേഹികൾക്ക് അറിവുള്ളതാണോ എന്നുള്ളതും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സമുദായത്തിൽപ്പെട്ട ഒരു വ്യക്തി വിവാഹ ജീവിതത്തിന് തയ്യാറെടുക്കുമ്പോൾ സമുദായത്തിൽ തുടരുവാൻ താല്പര്യപ്പെട്ടാൽ ഇതരസമുദായത്തിൽ പെട്ട ജീവിതപങ്കാളിക്കും അവർക്കുണ്ടാകുന്ന കുട്ടികൾക്കും സമുദായത്തിൽ അംഗത്വം ലഭിക്കുന്നില്ല. ഇത്തരത്തിൽ രണ്ട് ഇടവകകളിൽ തുടരുമ്പോൾ അവരുടെ കൗദാശിക ജീവിതത്തിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് വിവാഹം കഴിക്കുന്ന വ്യക്തി സ്വമനസ്സാലെ സമുദായത്തിന് പുറത്തുള്ള ഒരു ഇടവകയിലേക്ക് മാറുന്നതതാണ് കാലാകാലങ്ങളായി തുടർന്ന് പോന്നിരുന്നത്. ക്രിസ്തുവിൽ ഒന്നാകുന്നവർ തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനമായിട്ടുള്ള കൗദാശിക ജീവിതത്തിലും ഒന്നായി മുമ്പോട്ട് പോകേണ്ടതുണ്ട് എന്നുള്ളതുകൊണ്ടാണ് സഭ ഇത്തരത്തിൽ ഒരു രീതി പിന്തുടരുന്നത്. വസ്തുതകൾ ഇതൊക്കെയാണെന്നിരിക്കെ ക്നാനായ സഭാ നേതൃത്വം കോടതിയിൽ പരാജയപ്പെട്ടത് കൂടുതൽ ചർച്ചകൾക്കും സംശയങ്ങൾക്കും നേതൃത്വത്തിനെതിരെയുള്ള വിമർശനങ്ങൾക്കും കാരണമായിത്തീരും. പലവിധ തർക്കങ്ങളിലൂടെ കടന്നുപോകുന്ന കേരള സഭയ്ക്കുള്ള മറ്റൊരു അടിയായിരിക്കും ഈ കോടതി വിധിയും.



