കാനഡയുമായി ഒപ്പുവെച്ച പുതിയ സ്വതന്ത്ര വ്യാപാര കരാറിനെതിരെ (FTA) ശക്തമായ എതിർപ്പുമായി ഇക്വഡോറിലെ തദ്ദേശീയ വിഭാഗക്കാർ രംഗത്ത്. പരിസ്ഥിതി നാശം, മനുഷ്യാവകാശ ലംഘനങ്ങൾ, കൂടാതെ സമഗ്രമായ കൂടിയാലോചനകളുടെ അഭാവം എന്നിവയാണ് ഇവർ പങ്ക് വയ്ക്കുന്ന പ്രധാന ആശങ്കകൾ. ഇക്വഡോർ തദ്ദേശീയ വിഭാഗങ്ങളുടെ 10,000 കമ്മ്യൂണിറ്റികളെ പ്രതിനിധീകരിക്കുന്ന കോൺഫെഡറേഷൻ (CONAIE) ഈ കരാർ കനേഡിയൻ ഖനന താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്ന് ആരോപിക്കുന്നു. ഇത് ആമസോൺ പോലുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ വനനശീകരണം, ജല മലിനീകരണം, ജനങ്ങളുടെ കുടിയൊഴിക്കൽ എന്നിവ വർദ്ധിപ്പിക്കുമെന്നാണ് ഇവരുടെ വാദം.
പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഇൻവെസ്റ്റർ-സ്റ്റേറ്റ് ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് (ISDS) സംവിധാനം. ഇത് കോർപ്പറേഷനുകൾക്ക് ആഭ്യന്തര കോടതികളെ ഒഴിവാക്കി സ്വകാര്യ ട്രൈബ്യൂണലുകളിൽ സർക്കാരിനെതിരെ കേസ് ഫയൽ ചെയ്യാൻ അനുവദിക്കുന്നു. ഇക്വഡോർ 2024ലെ ജനഹിത പരിശോധനയിലൂടെ ISDS നിരോധിച്ചിരുന്നുവെങ്കിലും ഈ കരാർ വഴി ഇത് വീണ്ടും പ്രാബല്യത്തിൽ വരും. തദ്ദേശീയ ജനതയുടെ അവകാശങ്ങളേക്കുറിച്ചുള്ള UN പ്രഖ്യാപനം (UNDRIP) ലംഘിച്ചുകൊണ്ട് തദ്ദേശീയ വിഭാഗങ്ങളിൽ നിന്ന് സ്വതന്ത്രവും, മുൻകൂട്ടിയുള്ള അറിവോടെയുള്ള സമ്മതവും(informed consent) നേടാൻ കാനഡ പരാജയപ്പെട്ടുവെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

CONAIEയുടെ ഉപാധ്യക്ഷയായ സെനൈഡ യാസകാമ ഉൾപ്പെടെയുള്ള നേതാക്കൾ കരാർ നടപ്പിലായാൽ ഭൂമി സംരക്ഷകരും അവകാശ പ്രവർത്തകരും കൂടുതൽ ആക്രമണങ്ങളും ക്രിമിനൽവൽക്കരണവും നേരിടുമെന്ന് മുന്നറിയിപ്പ് നൽകി. ഈ കരാർ തള്ളിക്കളയണമെന്ന് ഇരു രാജ്യങ്ങളിലെയും സിവിൽ സൊസൈറ്റി സംഘടനകൾ ജനപ്രതിനിധികളോട് അഭ്യർഥിച്ചു. കാരണം, ഇത് കൂടുതൽ സാമൂഹിക സംഘർഷങ്ങളും പരിസ്ഥിതി നാശവും വരുത്തിവയ്ക്കുമെന്ന് അവർ ആശങ്കപ്പെടുന്നു.