റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ, റഷ്യൻ സേന 69 മിസൈലുകളും 298 ഡ്രോണുകളും ഉൾപ്പെടെ ആകെ 367 വ്യോമായുധങ്ങൾ യുക്രെയിനിലെ വിവിധ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും തൊടുത്തു വിട്ടു.
കീവ്, മൈകൊലൈവ്, ഖ്മെൽനിത്സ്കി, സപോറിഷ്യ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. കീവ് നഗരത്തിൽ വാർഷിക ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. നിരവധി വീടുകളും അപ്പാർട്ടുമെന്റുകളും തീപിടിച്ച് നശിച്ചു. രക്ഷാപ്രവർത്തകർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ തിരഞ്ഞു വരികയാണ് എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നതായാണ് സൂചന.
“ഇത് യുദ്ധം ആരംഭിച്ചതിനുശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ്.” യുക്രെയിൻ എയർഫോഴ്സ് വക്താവ് യൂറി ഇഹ്നാത് പറഞ്ഞു. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി പാശ്ചാത്യ രാജ്യങ്ങളോട് റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ ശക്തിപ്പെടുത്താൻ ആവശ്യം ഉന്നയിച്ചു. റഷ്യൻ ആക്രമണങ്ങൾ തുടരുന്നതിനിടയിൽ, യുക്രെയിൻ റഷ്യൻ പ്രദേശങ്ങളിലേക്കും ഡ്രോൺ ആക്രമണങ്ങൾ നടത്തി. എന്നാൽ, അതിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇരുരാജ്യങ്ങളും തടവുകാരെ പരസ്പരം വിട്ടയക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ് ഈ ആക്രമണങ്ങൾ നടന്നത്.
യുദ്ധം തുടരുന്ന സാഹചര്യത്തിൽ, യുക്രെയിനിലെ സാധാരണ ജനജീവിതം വീണ്ടും ദുരിതത്തിലായിരിക്കുകയാണ്.