എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന വ്യവസ്ഥകളോടെ തുടരാൻ അനുമതി നൽകി അതിരൂപത പുതിയ സർക്കുലർ പുറത്തിറക്കി. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അർപ്പിക്കണമെന്ന് ആണ് പ്രധാന വ്യവസ്ഥ. ജൂൺ 19ന് കൊച്ചിയിൽ ചേർന്ന എറണാകുളം – അങ്കമാലി അതിരൂപത വൈദിക സമ്മേളനത്തിലെ ധാരണ പ്രകാരമാണ് പുതിയ സർക്കുലർ.
രാവിലെ 5:30നും 10:30ക്കും ഇടയിലോ, വൈകുന്നേരം 3:30നും 6നും ഇടയിലോ ഏകീകൃത കുർബാന ആരംഭിക്കണം. ഇത് ജൂലൈ 3-ന് ദുക്റാന തിരുനാൾ മുതൽ ആരംഭിക്കണം. എല്ലാ പള്ളികളിലും എല്ലാ കുർബാനകളിലും വിശുദ്ധ കുർബാനയുടെ തക്സയിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ വചനവേദി (ബേമ) ഉപയോഗിക്കണമെന്നും സർക്കുലറിലുണ്ട്.
അതിരൂപതയിലെ നിലവിലെ കൂരിയ അംഗങ്ങളെ മാറ്റാനും തീരുമാനമായി. നിലവിലെ കൂരിയ അംഗങ്ങളെ മാറ്റണമെന്ന് ഏകീകൃത കുർബാനയെ എതിർക്കുന്ന വിഭാഗം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 3 മുതൽ നിലവിലെ കൂരിയ അംഗങ്ങൾ പുതിയ ചുമതലയിലേക്ക് മാറുമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈദികർക്കെതിരായ അച്ചടക്ക നടപടികൾ കാനോനിക നിയമസാധ്യതകളുടെ വെളിച്ചത്തിൽ പരിഹരിക്കും. നവവൈദികർ ഏകീകൃത രീതിയിൽ മാത്രമേ കുർബാനയർപ്പിക്കൂവെന്ന് സത്യവാങ്മൂലം നൽകിയിരുന്നു എന്നാൽ ഇനി അവർക്കും ജനബിമുഖ കുർബാന അർപ്പിക്കാൻ അനുവാദം നൽകി.
മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, വികാരി മാർ ജോസഫ് പാംപ്ലാനി എന്നിവർ ചേർന്നാണ് സർക്കുലർ പുറത്തിറക്കിയത്. ജൂൺ 29 ഞായറാഴ്ച അതിരൂപതയിലെ പള്ളികളിൽ സർക്കുലർ വായിക്കും.